വരാഹജയന്തി


ശ്രീമദ് ഭാഗവതം തൃതീയസ്കന്ധത്തില്‍ 13 മുതല്‍18 & 19 അധ്യായങ്ങള്‍ കൂടി വരാഹാവതാരം വിശദമായി പ്രതിപാദിക്കുന്നു…..

ബ്രഹ്മാവിന്റെ പൗത്രനും മരീചിയുടെ പുത്രനുമായ കശ്യപപ്രജാപതി ഒരു നാള്‍ സന്ധ്യാവന്ദനം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
ഈ സമയത്ത് അദ്ദേഹത്തിന്റെ പത്‌നിയായ ദിതി പ്രണയപുരസരം അദ്ദേഹത്തെ സമീപിച്ചു.
(കശ്യപന് രണ്ടു പത്നിമാരായിരുന്നു –അദിതി എന്ന ഭാര്യയില്‍നിന്നും ദേവന്മാരും, ദിതി എന്ന ഭാര്യയില്‍നിന്നും അസുരന്മാരും ജനിക്കുന്നു എന്നാണ് പറയുന്നത്).
ഈ സമയത്ത് പ്രേമചാപല്യങ്ങള്‍ കാണിക്കുന്നത് ഒട്ടുംതന്നെ ശരിയല്ലെന്ന് കശ്യപന്‍ പറഞ്ഞുവെങ്കിലും ദിതി അതിന് സമ്മതിച്ചില്ല. അവസാനം കശ്യപന്‍ അവളോടൊത്ത് രമിക്കുകയും അങ്ങനെ ഹിരണ്യാക്ഷന്‍ എന്നും ഹിരണ്യകശിപു എന്നും പേരോടുകൂടിയ രണ്ട് പുത്രന്മാര്‍ ജനിക്കുകയും ചെയ്തു.
(ഇവര്‍ വിഷ്ണുവിന്റെ ദ്വാരപാലകന്‍മാരായി ജയവിജയന്‍മാരുടെ ആദ്യത്തെ ജന്മമാണ്).

അപ്പോള്‍ അതും ചുരുക്കി പറയണമല്ലോ…
മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിച്ചു.
സനകാദികള്‍ അവരെ ശപിച്ചു.
ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അവർ അനുഗ്രഹിയ്ക്കുകയും ചെയ്തു.
അപ്രകാരം കശ്യപമഹർഷിയ്ക്കും ദിതിയ്ക്കും ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും…..

ആ രണ്ട് അസുരന്മാരും ലോകത്തെ പീഡിപ്പിച്ചുകൊണ്ട് സഞ്ചരിക്കുവാന്‍ തുടങ്ങി.
ഒരിയ്ക്കൽ ഹിരണ്യാക്ഷൻ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ വരുണദേവൻ മഹാവിഷ്ണുവിനെ അഭയം പ്രാപിയ്ക്കുകയും ചെയ്തു….
അങ്ങനെ ഭഗവാന്‍ ഹിരണ്യാക്ഷനെ അന്വേഷിച്ചു സമുദ്രതലത്തില്‍
എത്തി.
മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെത്തു എന്നുമാണ് ഐതിഹ്യം

ശ്രീമന്നാരയണീയത്തില്‍ ദശകം 12 വരാഹാവതാരത്തെ വര്‍ണ്ണിക്കുന്നു..
വരാഹമൂര്‍ത്തിയായി അവതരിച്ച സാക്ഷാല്‍ വിഷ്ണുഭഗവാനെ സ്മരിച്ചുകൊള്ളുന്നു….
സര്‍വം ശ്രീകൃഷ്ണാര്‍പ്പണമസ്തു.