ഭാരതീയ സംസ്കൃതിയുടെ അനന്തയശസ്സിന്റെ നിതാനം, അതിന് പരിശുദ്ധവും ശോഭനവും അക്ഷയവുമായ ഒരു അത്മീയാടിത്തറ ഉണ്ടെന്നുള്ളതാണ്. പാശ്ചാത്യ ജനത, കേവലം സംസ്ക്കാരമെന്തെന്നറിയാതെ, വനാന്തരങ്ങളിൽ വേട്ടയാടിക്കഴിഞ്ഞിരുന്ന കാലത്തുകൂടി നമ്മൾ സുശക്തമായ ഒരു സംസ്കാരത്തിന്റെ ഉടമകളായിരുന്നു. നൂറ്റാണ്ടുകൾ .നീണ്ടു നിന്ന വൈദേശികാധിപത്യം, നമ്മുടെ സ്വത്വബോധതിനും ആത്മാഭിമാനത്തിനും കുറച്ചൊക്കെ മങ്ങലേല്പിച്ചിട്ടുണ്ട് എന്നിരുന്നാലും തികച്ചും ഭോഗകേന്ദ്രീകൃതമായ പാശ്ചാത്യസംസ്കാരത്തിൽ നിന്നും മോചനം നേടുന്നതിനുള്ള ഒരു ഭഗീരഥപ്രയത്നം നമ്മിൽനിന്നുണ്ടായി വരുന്നുണ്ട്, അതിന്റെ ഉത്തമോദാഹരണമാണ് ഭാരതീയരുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍ പടിക്കുന്നതിനും മനനം ചെയ്യുന്നതിനുമുള്ള അഭിവാഞ് ച, ജനങ്ങളില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത. ഭാരതീയ ചിന്തയുടെ അന്തര്‍ദ്ധ്വനി, വ്യക്തമായി ശ്രവിക്കുവാന്‍ കഴിയുന്നത് വേദങ്ങളില്‍ കൂടിയാണ്. തപോധനരും, ലൌകികബന്ധങ്ങളില്‍ നിന്ന് മുക്തരുമായ ഋഷിമാര്‍, ലോകനന്‍മക്കായി അരുളി ചെയ്ത ദിവ്യവാങ്മയങ്ങളാണ് വേദങ്ങള്‍. അത്യന്തം നിഗൂഢവും സത്യത്തെ പ്രതീകാത്മകമായി വര്‍ണ്ണിച്ചിരിക്കുന്നതുമാണ് ഓരോ വേദമന്ത്രവും.
അയ്യായിരം വര്‍ഷങള്‍ക്കു മുന്‍പ് ഒന്നായി കിടന്നിരുന്ന വേദത്തെ കൃഷ്ണദ്വൈപായനന്‍, ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നിങ്ങനെ നാലായി പകുത്തു. അതുകൊണ്ടാണദ്ദേഹം വേദവ്യാസന്‍ എന്ന നാമധേയത്തില്‍ പ്രസിദ്ധനായിത്തീര്‍ന്നത്. പരമകാരുണികനായ ആ മഹാമുനി അല്‍പജ്ഞരായവരുടെയും നന്മയെ കാംക്ഷിച്ച് അതിബൃഹത്തായ മഹാഭാരതവും പുരാണസംഹിതകളും നിര്‍മിച്ചുവെന്ന് ഐതിഹ്യം പറയുന്നു.
ഭാരതീയ സംസ്കൃതിയുടെ ഗതിവിഗതികളെ നിര്‍ണയിക്കുന്നതില്‍ വേദങ്ങളും ഇതിഹാസപുരണങ്ങളും വഹിച്ച പങ്ക് ഗണനാതീതമാണ്. വേദങ്ങള്‍ ഗാഢമായ തത്ത്വങ്ങളെ പ്രതീകാത്മകമായി വര്‍ണിക്കുമ്പോള്‍ ഇതിഹാസപുരാണങ്ങള്‍ താരതമ്യേന ലളിതവും സര്‍വസ്വീകാര്യവുമായ ആശയങ്ങളും ആഖ്യാനങ്ങളും കൊണ്ട് നിറഞ്ഞതാണ് ഭാരതീയ ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രം, അദ്ധ്യാത്മവിജ്ഞാനം, ആചാരനുഷഠാന പ്രതിപാദനം മുതലായവയെല്ലാം ഇതിഹാസപുരാണങ്ങളില്‍ അന്തര്‍ഭവിച്ചിരിക്കുന്നു. വേദങ്ങളെ യജ്ഞ്ത്തിനായി വിനിയോഗിച്ചപ്പോഴാണ്, പ്രധാനമായും പുരാണങ്ങളുടെ ഉല്‍പ്പത്തി ഉണ്ടായതെന്നു ചില ചരിത്രകാരന്‍മാര്‍ പറയുന്നു. യജ്ഞസന്ദര്‍ഭങ്ങളില്‍ പാടുന്ന ഗാഥകള്‍ പിന്നീട് പുരാണസംഹിതകളായി രൂപപ്പെട്ടു എന്നാണ് ഇതിന് പിന്‍ബലമായി പറയുന്നത്.
വ്യാസന്‍റേയും വാല്‍മീകിയുടെയും വാങ്ഗ്മയങ്ങളാണ് ഭാരതീയ സംസ്കാരത്തിന്റെ നിസ്തുല നിധികള്‍. പുരാണങ്ങളുടെ മുഖ്യ പ്രതിപാദ്യം ഭാഗവത ധര്‍മങ്ങളത്രെ, പതിനെട്ട് മഹാപുരാണങ്ങളും പതിനെട്ട് ഉപപുരാണങ്ങളും ഉണ്ട് അവയുടെ തിലകമായി നിലകൊള്ളുന്നത് ശ്രീമത് മഹാഭാഗവതമാണ്.