കണ്ണങ്ങാട്ടുഭഗവതി


ഉത്തരകേരളത്തില്‍ ആരാധിച്ചുവരുന്ന ഒരു ഭഗവതി. കണ്ണങ്ങാട്ടുഭഗവതിയെ സംബന്ധിച്ചു പല ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്‌. കണ്ണനെ കാട്ടിയ ഭഗവതി അഥവാ യശോദയില്‍ പിറന്ന യോഗമായയുമായി ഈ ഭഗവതിയെ ബന്ധപ്പെടുത്താറുണ്ട്‌. ഈ ഭഗവതി ശിവാഗ്നിനേത്രസംഭൂതയാണെന്നും ഒരു ഐതിഹ്യമുണ്ട്‌. ശിവന്റെ കണ്ണില്‍ നിന്ന്‌ ഇറങ്ങിയതിനാലാണ്‌ ഈ ഭഗവതിക്ക്‌ കണ്ണങ്ങാട്ടുഭഗവതിയെന്നു പേരുണ്ടായതെന്നും ചിലര്‍ വിശ്വസിക്കുന്നു. ആത്മാഹുതിയിലൂടെ ദേവതയായിത്തീര്‍ന്ന കണ്ണകിയാണ്‌ ഈ ഭഗവതി എന്ന മറ്റൊരു ഐതിഹ്യവും നിലവിലുണ്ട്‌.

പയ്യന്നൂരിലുള്ള കൊറ്റിയാണ്‌ ഭഗവതിയുടെ സങ്കേതം. ഈ ഭഗവതി ഏതോ ഒരു ക്ഷേത്രത്തില്‍ നിന്ന്‌ ഒരു മണിയാണിയോടൊപ്പം (തുളുനാട്ടിലൂടെ കടന്നു കോലത്തുനാട്ടില്‍ എത്തിയവരാണ്‌ മണിയാണിമാര്‍. ഇവര്‍ യാദവവംശജരാണെന്നവകാശപ്പെടുന്നു.) ഇവിടെ വന്നു സ്ഥാനമുറപ്പിച്ചുവെന്നാണ്‌ വേറൊരു ഐതിഹ്യം. ഈ ആരാധനാ കേന്ദ്രമാണ്‌ പിന്നീട്‌ കണ്ണങ്ങാട്ട്‌ എന്ന പേരില്‍ പ്രസിദ്ധമായിത്തീര്‍ന്നത്‌.
പിന്നീട്‌ കാരളിക്കര (രാമന്താളി), എടാട്ട്‌ (എടനാട്‌), പെരിങ്ങോം, ആലപ്പടമ്പ്‌, കൂറ്റൂര്‌ എന്നിവിടങ്ങളിലും കണ്ണങ്ങാടുകളുണ്ടായി.
ഭഗവതിയുടെ പള്ളിയറയുടെ മുമ്പില്‍ തെയ്യം കെട്ടിയാടിക്കുന്ന സമ്പ്രദായം ഇന്നും നിലവിലിരിക്കുന്നു. സൂര്യോദയ സമയത്താണ്‌ ഭഗവതിയ-ുടെ പുറപ്പാട്‌. തെയ്യം കെട്ടിയാടുന്നതിനല്‌പം മുന്‍പ്‌ സ്ഥാനത്തു കൂടുന്ന വാല്യക്കാര്‍ കുളിച്ചുവന്ന്‌ പള്ളിയറയുടെ ചുറ്റും കുറെ മേലെരി കൂട്ടി കത്തിച്ച്‌ കനലാക്കുന്നു. “തീപ്പാറ്റി’യെന്നറിയപ്പെടുന്ന തെയ്യം (ചെറിയമുടി, കര്‍ണാഭരണങ്ങള്‍, പട്ടുടുപ്പ്‌, വലങ്കയ്യില്‍ ചിലമ്പ്‌ തുടങ്ങിയവയാണ്‌ വേഷവിധാനങ്ങള്‍) കനലുകള്‍ കടന്നു ചാടിയും തട്ടിത്തെറിപ്പിച്ചും മൂന്നു പ്രദക്ഷിണം വയ്‌ക്കുന്നു. അതോടൊപ്പം ഭഗവതിയുടെ കോമരവും വാല്യക്കാരും തീക്കനലില്‍ ചാടുന്നു. ഈ അഌഷ്‌ഠാനങ്ങള്‍ കഴിഞ്ഞ്‌ കരിയും മറ്റും അടിച്ചു വാരുമ്പോഴേക്കും ഭഗവതിയുടെ തെയ്യം അരങ്ങിലെത്തുന്നു. കണ്ണകിയുടെ കഥ അഌസ്‌മരിപ്പിക്കുന്നതാണ്‌ തീപ്പാറ്റിയുടെ കനലാട്ടവും വലങ്കയ്യിലെ ചിലമ്പും.
കണ്ണങ്ങാട്ടു ഭഗവതിയെ പ്രസാദിപ്പിക്കുവാഌം ദേവിയുടെ സംഹാരശക്തി ശത്രുക്കള്‍ക്കു നേരെ തിരിച്ചുവിടാഌമായി ക്ഷേത്രത്തില്‍ “വടക്കേന്‍ഭാഗം’ എന്ന രുധിരതര്‍പ്പണക്ക്രിയയും നടത്താറുണ്ട്‌.